Monday, October 1, 2018

ഹലോവീന്‍ ദിനവും മത്തങ്ങയും

നമ്മുടെ നാട്ടില്‍ ഈയിടയായി പാശ്ചാത്യരാജ്യങ്ങളില്‍ ആചരിക്കുന്ന  മിക്കവാറും എല്ലാ ദിനങ്ങളും ആചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അമ്മമാരുടെയും അച്ഛന്മാരുടെയും ദിനവും, കാമുകീകാമുകന്മാരുടെ വാലന്റൈന്‍ ദിനവും  എല്ലാം, എന്നാല്‍ ഇവിടെ ആരും ഇതുവരെ ആഘോഷിച്ചു കാണാത്ത ഒരു ദിനമാണ് ഹാലോവീന്‍ ദിനം. ക്രിസ്തുമസ് സംബന്ധിച്ച വ്രതാനുഷ്ടാനങ്ങളുടെയും ആഘോഷങ്ങളുടെയും തുടക്കമായ ഒക്ടോ 31  നാണ് ഈ ദിനം.  പുണ്യവാളന്‍മാര്‍ ഉള്‍പെടെ മരിച്ചുപോയവരെ ഓര്മിക്കാനുള്ള ഒരവസരം ആയി ഇത് കണക്കാക്കപ്പെടുന്നു. പടിഞ്ഞാറെ യൂറോപ്പിലെ ചില വിളവെടുപ്പ് ഉത്സവങ്ങളിലാണ് ഇതിന്റെ തുടക്കം എങ്കിലും ഇന്ന് മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇത് ആഘോഷിക്കുന്നു, കുട്ടികളും വലിയവരും അല്പം ഭയമുന്‍ടാക്കുന്ന വേഷം ധരിച്ചു ഹാലോവീന്‍ പാര്‍ട്ടികളില്‍ പന്കെടുക്കുന്നു, മത്തങ്ങയുടെ ഉള്ളിലെ ഭാഗം തുരന്നു, വികൃത രൂപങ്ങള്‍ ഉണ്ടാക്കി മുഖം മൂടിയാക്കി വെച്ച് മരിച്ചവരെ അടക്കം ചെയ്ത ഇടങ്ങളില്‍ പോകുക ഒളിച്ചുവച്ച നിധി കണ്ടുപിടിക്കുക,   ആഴികൂട്ടി ചുറ്റും നൃത്തം ചെയ്യുക, പേടിപ്പിക്കുന്ന കഥകള്‍ പറഞ്ഞും വേഷ പകര്ച്ചയിലും മറ്റുള്ളവരെ ഭയപ്പെടുത്തുക ഇവയാണ് ഈ ദിനം ചെയ്യുന്നത്, പതിവുപോലെ സദ്യയും.



അമേരിക്കയില്‍ തണുപ്പുകാലം തുടങ്ങുന്ന സമയമാണ് ഇത്. ശിശിര മാസത്തിന്റെ അവസാനം മരങ്ങള്‍ ഇലകളെല്ലാംനിറം മാറി കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്ന ദിവസങ്ങള്‍. കൃഷിയിടങ്ങളിലും  പച്ചക്കറി കടയിലും വിവിധ വലുപ്പത്തിലുള്ള  മത്തങ്ങാ സുലഭമായി കിട്ടുന്ന സമയം. ഞങ്ങള്‍ നാട്ടിലേക്ക് തിരിക്കുന്നതിനു മുമ്പ് തന്നെ  കടകളില്‍ മത്തങ്ങാ നിരന്നു കഴിഞ്ഞു, നമ്മുടെ നാട്ടില്‍ വിഷുവിനു മുമ്പ് കണിവെള്ളരി നിറക്കുന്നത് പോലെ.
ഇന്നത്തെ ഹാലോവീന്‍ ദിന ആഘോഷങ്ങള്‍ ക്രുസ്തുമതത്തിലെ ചില ആചാരങ്ങളുമായി ബന്ധമുണ്ട്.  പുണ്യവാന്മാരുടെ ഓര്മ ദിവസമായ നവ. ഒന്നിനും മരിച്ച ആത്മാക്കളുടെ ദിനമായ നവ. രണ്ടിനും മുമ്പാണ് ഈ ദിനം വരുന്നത്.  ഏ ഡി 605 ലാണ് പുണ്യവാന്മാരുടെ ദിനം ആഘോഷിച്ചു തുടങ്ങിയത്. തുടങ്ങിയപ്പോള്‍ മെയ്‌ 13 ആയിരുന്നു ഇത്. 835 ലാണ് ഒക്ടോബര്‍ 31 ലേക്ക് മാറ്റിയത്. പോപ്പ്‌ ഗ്രിഗറി നാലാമന്റെ കാലത്ത്. 12 ആംനൂറ്റാണ്ടോടു കൂടി ഇതൊരു നിര്‍ബന്ധമതാചാരം ആയിതീര്‍ന്നു.


ഹാലോവീന്‍ ദിനത്തിന്റെ ഉത്ഭവത്തെപ്പറ്റിയും ഉപയോഗിക്കുന്ന സാധനങ്ങളെ പറ്റിയും രസകരമായ പല കഥകളും ഉണ്ട്. അയര്‍ലന്റില്‍ പ്രചാരമുള്ള കഥ ഇതാണ്. ഒരു ദിവസം ജാക് എന്ന കുടിയന്‍ രാത്രി വീട്ടിലേക്കു നല്ല ബോധമില്ലാതെ നടന്നു പോകുമ്പോള്‍ ചെകുത്താന്‍ അയാളെ പറ്റിച്ചു ഒരു മരത്തില്‍ കയറ്റി. സുബോധമില്ലെങ്കിലും ജാക്ക്‌ പെട്ടെന്ന് മരത്തില്‍ ഒരു കുരിശു വരച്ചുവച്ചു ചെകുത്താന്‍ ഗത്യന്തരമില്ലാതെ ജാക്കുമായി ഒരു സന്ധിയുണ്ടാക്കി, ചെകുത്താന്‍ അയാളുടെ ആത്മാവിനെ ഒരിക്കലും സ്വീകരിക്കുകയില്ല എന്ന്. എന്നാല്‍ ജാക് തന്റെവഴിപിഴച്ച പോക്ക് തുടര്‍ന്നു. പാപത്തില്‍ വളര്‍ന്ന ജാക്കിനു  മരണ ശേഷം ദൈവം സ്വര്‍ഗത്തില്‍ പ്രവേശനം നിഷേധിച്ചു. നരകത്തിലേക്ക് ചെന്ന ജാക്കിനെ ചെകുത്താന്‍ നരകതീയില്‍ നിന്ന് ഒരു  തീക്കൊള്ളി എറിഞ്ഞു ഓടിച്ചു. നല്ല തണുപ്പ് ഉള്ള രാത്രിയായിരുന്നതു  കൊണ്ടു  ജാക് തീക്കൊള്ളി ഒരു മധുര മുള്ളങ്കി മരത്തിന്റെ പോടില്‍ അണയാതെ സൂക്ഷിച്ചു. ജാക്കും അയാളുടെ തീക്കൊള്ളിയും ഇപ്പോഴും തല ചായ്ക്കാന്‍ ഇടം തേടി ഇപ്പോഴും നടക്കുന്നു. അയര്ലന്ടിലും സ്കോട്ട്ലന്ടിലും ഇപ്പോഴും മുള്ളങ്കിയാണ്  ഹാലോവീന്‍ ദിനത്തില്‍ ഉപയോഗിക്കുന്നത്, വടക്കെ അമേരിക്കയില്‍ കുടിയേറിയ അയര്ലന്ടുകാര്‍ അമേരിക്കയില്‍ ധാരാളം ഉള്ള മത്തങ്ങാ ഉപയോഗിച്ചു തുടങ്ങി. ഹാലോവീന്‍ കാലത്ത് അങ്ങനെ മത്തങ്ങാ കച്ചവടം പൊടിപൊടിച്ചു. മുള്ളങ്കിയെ അപേക്ഷിച്ചു കൂടുതല്‍ വലിപ്പവും ഉള്‍ഭാഗം തുറക്കാന്‍ സൌകര്യവും ഉള്ള മത്തങ്ങാ അങ്ങനെ പ്രചാരമായി. ഇങ്ങനെ പലതും.
നമ്മുടെ നാട്ടിലെ കര്‍ക്കിടക മാസത്തിലെ കറുത്ത വാവിനാണ് ഹിന്ദുക്കള്‍ മരിച്ചവരെ ഒര്മിക്കുവാന്‍ ബലി ഇടുന്നത്, മരിച്ചുപോയ എല്ലാവരുടെയും ഭക്ഷണ താല്പര്യങ്ങളനുസരിച്ചു മദ്യവും മത്സ്യവും മാംസവും വരെ പാകം ചെയ്തു അവര്‍ക്ക് വേണ്ടി നിലവറയില്‍ വെക്കുമായിരുന്നു, ചില വിരുതന്മാര്‍ അന്ന് തന്നെയോ പിറ്റേ ദിവസമോ പൂസാകാന്‍  ഇത് എടുക്കുന്നതും ഓര്‍മ്മിക്കുന്നു,പണ്ടു ഞങ്ങളുടെ കുട്ടിക്കാലത്ത്. ചൈനക്കാര്‍ക്കും  പിശാചിനെ ഓടിക്കാന്‍ ഒരു ആചാരമുന്ടത്രേ. ഇത് ഒരു ദിവസം അല്ല, ഒന്നോ രണ്ടോ ആഴ്ച നീണ്ടു നില്‍ക്കും, രാത്രി പാട്ടും കൂത്തും ആയി അവര്‍ പിശാചിനെ ഓടിക്കുന്നു, ശാന്തമായി ഉറങ്ങാന്‍ ആഗ്രഹിക്കുന്ന മനുഷ്യരെയും ഉപദ്രവിച്ചുകൊണ്ടു. സിംഗപൂര്രില്‍ വച്ച് ഇത് നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞു.

ചുരുക്കത്തില്‍ ഹാലോവീന്‍ ദിനം മരിച്ചവര്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ ആചരിക്കുന്ന ഒരു ഓര്മ പെരുനാള്‍ ആണെന്ന് പറഞ്ഞാല്‍ തെറ്റില്ല, മത്തങ്ങാ ആയാലും  മുള്ളങ്കി ആയാലും . 

ചിത്രങ്ങളില്‍ ചിലത് ഗൂഗിളില്‍ നിന്ന് 
അവലംബം : വിക്കി പീടിയ 

No comments:

Post a Comment